ഓട്ടവ: യൂറോപ്യൻ സൈനിക സഖ്യത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആയുധങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായാണ് രാജ്യം ഇതിനെ കാണുന്നത്. ജൂലൈ ഒന്നോടെ ഇതുമായി ബന്ധപ്പെട്ട കരാറിൽ കാനഡ ഒപ്പുവെക്കുമെന്ന് കാർണി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതിരോധത്തിനായി കാനഡ ചെലവഴിക്കുന്ന ഓരോ ഡോളറിലെയും എഴുപത്തിയഞ്ച് സെൻ്റും അമേരിക്കയിലേക്കാണ് പോകുന്നത്. അത് ബുദ്ധിപരമല്ല എന്ന് കാർണി പറഞ്ഞു. ഫെഡറൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കാനഡ ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായി ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. പ്രതിരോധത്തിനായി അടുത്ത അഞ്ച് വർഷത്തേക്ക് യൂറോപ്പിലെ രാജ്യങ്ങൾ 1.25 ട്രില്യൺ ഡോളർ ചെലവഴിക്കുന്ന പദ്ധതിയിലാണ് കാനഡയും ചേരുക. ഇതിലൂടെ യൂറോപ്പുമായി കൂടുതൽ അടുത്ത പ്രതിരോധ സഹകരണത്തിനാണ് കാർണി ലക്ഷ്യമിടുന്നതിന്.
ഈ വാർത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അമേരിക്കയുടെ ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിൽ ചേരുന്നതിനെക്കുറിച്ച് കാനഡ ചർച്ച നടത്തിവരികയാണെന്ന് വ്യക്തമാക്കിയത്. കാനസ ഒരു പ്രത്യേക രാഷ്ട്രമായി തുടർന്നാൽ പദ്ധതിയിൽ ചേരാൻ $61 ബില്യൺ ഡോളർ ചിലവാകു. പക്ഷേ യു എസിൻ്റെ 51-ാമത്തെ സംസ്ഥാനമായി മാറിയാൽ ഒരു ഡോളർ പോലും ചെലവിടാതെ പദ്ധതിയുടെ ഭാഗമാകാമെന്നുമായിരുന്നു ട്രംപിൻ്റെ പരാമർശം.