യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിക്ക് മറുപടിയുമായി കാനഡ രംഗത്ത്. ഗ്രീൻലൻഡിലെ തങ്ങളുടെ ആദ്യത്തെ നയതന്ത്ര കാര്യാലയം ഔദ്യോഗികമായി തുറന്നുകൊണ്ടാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച ഗ്രീൻലൻഡ് തലസ്ഥാനമായ നൂക്കിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കാനഡയുടെ ഗവർണർ ജനറൽ മേരി സൈമൺ, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുത്തു. കാനഡയ്ക്ക് പിന്നാലെ ഫ്രാൻസും തങ്ങളുടെ കോൺസുലേറ്റ് ഓഫീസ് ഗ്രീൻലൻഡിൽ തുറന്നിട്ടുണ്ട്. നേരത്തെ ഐസ്‌ലൻഡും അമേരിക്കയും മാത്രമായിരുന്നു ഇവിടെ സജീവമായി ഉണ്ടായിരുന്നത്.
തങ്ങളുടെ അയൽപക്കത്തെ സുരക്ഷ ഉറപ്പാക്കുന്നത് കാനഡയുടെ മുൻഗണനയാണെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം, ഇൻയൂട്ട് വിഭാഗക്കാരുടെ അവകാശങ്ങൾ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുകയാണ് പുതിയ മിഷന്റെ പ്രധാന ലക്ഷ്യം. മേഖലയിലെ അമേരിക്കൻ ഇടപെടലുകളെ പ്രതിരോധിക്കാനും ആർട്ടിക് പ്രദേശത്തെ തദ്ദേശവാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കാനഡയുടെ ഈ സാന്നിധ്യം വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകളും നടന്നു.







