ക്വറ്റ: പാക്കിസ്ഥാൻ സേനയ്ക്ക് ബലൂചിസ്ഥാൻ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഈ സാഹചര്യം പ്രയോജനപ്പെടുത്തി പാക്കിസ്ഥാനിൽനിന്നു വേർപിരിയാൻ ധീരമായ നീക്കങ്ങൾ നടത്തുകയാണെന്നും പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തിന് മേഖലയിൽ നിയന്ത്രണം നഷ്ടമായെന്നും നേതാക്കൾ അവകാശപ്പെട്ടു.
സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകാരിക്കാനും പിന്തുണ നൽകാനുമായി ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും ബലൂച് നേതാക്കൾ അഭ്യർഥിച്ചു. ബലൂചിസ്ഥാനിൽ നിന്ന് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. ബലൂചിസ്ഥാൻ ഇപ്പോൾ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും പാക്കിസ്ഥാൻ സൈന്യത്തിന് രാത്രിയായാൽ ക്വറ്റ വിട്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് ബലൂച് നേതാക്കൾ പറയുന്നത്. സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനിൽ പാക്ക് സൈന്യം വൈകിട്ട് 5 മുതൽ പുലർച്ചെ 5 വരെ പട്രോളിങ് ഒഴിവാക്കിയിരിക്കുകയാണ്. മേഖലയുടെ 70–80 ശതമാനത്തിന്റെയും നിയന്ത്രണം പാക്കിസ്ഥാന് നഷ്ടപ്പെട്ടുവെന്നും റസാഖ് ബലൂച് അവകാശപ്പെട്ടു.