ദില്ലി: മണിപ്പൂരിലെ എംഎൽഎമാരെ ലക്ഷ്യമിട്ട് വ്യാജ കോൾ തട്ടിപ്പ് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ എന്ന് പറഞ്ഞാണ് എംഎൽഎമാരെ യുവാക്കൾ വിളിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായ മൂന്ന് പ്രതികളെയും ദില്ലിയിൽ നിന്ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്ക് കൊണ്ട് പോയി.
അസംബ്ലി സ്പീക്കർ തോക്‌ചോം സത്യവ്രത സിംഗ് ഉൾപ്പെടെയുള്ള മണിപ്പൂർ നേതാക്കളെ തട്ടിപ്പുകാർ വിളിക്കുകയും മന്ത്രിസ്ഥാനങ്ങൾക്കായി നാല് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ 318 (4), 319 (2) വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും കേസ് ഫയൽ ചെയ്തു. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിലാണ് കോളുകൾ വന്നത്. ഇതേ സമയത്ത് തന്നെ ജയ് ഷാ ആയി ചമഞ്ഞ് ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ ആദേശ് ചൗഹാനിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട 19 കാരനായ യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.