കാലിഫോർണിയ: ബ്ലൂ ഗോസ്റ്റ് പേടകത്തിന് പിന്നാലെ നാസയുടെ മറ്റൊരു പേടകമായ അഥീന ഇന്ന് ചന്ദ്രനിൽ ലാൻഡ് ചെയ്യും. നാസയുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനമായ ഇന്റ്യൂറ്റീവ് മെഷീൻസ് വിക്ഷേപിച്ച ലാൻഡർ ആണ് ചന്ദ്രോപരിതലത്തിൽ ഇന്ന് ഇറങ്ങുക. ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറക്കി കേവലം നാല് ദിവസത്തെ ഇടവേളയിലാണ് രണ്ടാമത്തെ ദൗത്യം.
ഫെബ്രുവരി 26ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് അഥീന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ മാർച്ച് മൂന്നിന് പ്രവേശിച്ച അഥീന ലോ ലൂണാർ ഓർബിറ്റിലാണ് നിലവിൽ വലം വെക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 160 കിലോമീറ്റർ മാറി മോൺസ് മൗട്ടൺ പ്ലേറ്റിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ശ്രമിക്കുന്നത്. ഈ ദൗത്യവും വിജയിച്ചയാൽ അത് ചരിത്ര നേട്ടമാകും.
അഥീനയിൽ നാസയുടെ 10 ശാസ്ത്രീയ ഉപകരണങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയുകയാണ് അഥീനയുടെ പ്രധാന ജോലി. തണുത്തുറഞ്ഞ ജലം മറഞ്ഞിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഗർത്തങ്ങൾക്ക് സമീപമായിരിക്കും ആകാംക്ഷകൾ നിറച്ച് അഥീനയുടെ സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയാനുള്ള ഗവേഷണങ്ങൾ അഥീന ലാൻഡറും പേലോഡിലെ മറ്റുപകരണങ്ങളും നടത്തും. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തിൽ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിൾ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാൻഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്.
സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളുമായി ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് അഥീനയും ബ്ലൂ ഗോസ്റ്റുമെല്ലാം. നാസ+ വഴിയും ഇന്റ്യൂറ്റീവ് മെഷീൻസിന്റെ ഐഎം-2 മിഷൻ പേജിലൂടെയും അഥീനയുടെ ലാൻഡിംഗ് തത്സമയം കാണാം.