റഷ്യയിലെ കാംചത്ക ഉപദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പസഫിക് സമുദ്രത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈ വർഷം ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായ അതേ പ്രദേശത്താണ് ഇത്തവണയും ഭൂചലനം ഉണ്ടായത്.
പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള ‘റിങ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന ഭൂചലന സാധ്യത കൂടിയ മേഖലയിലാണ് കംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ ഈ വർഷം ജൂലൈയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ അഞ്ച് വലിയ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. 1900 മുതൽ ഈ പ്രദേശത്ത് 8.3-ൽ അധികം തീവ്രത രേഖപ്പെടുത്തിയ ഏഴ് ഭൂചലങ്ങൾ സംഭവിച്ചിട്ടുണ്ട്. 1952-ൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.







