പത്തനംതിട്ട: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിൻസി അലോഷ്യസ്. സിനിമയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇൻറേണൽ കംപ്ലയിൻറ് അതോറിറ്റിക്കും നൽകിയ പരാതി പിൻവലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിൻസി അലോഷ്യസ് വ്യക്തമാക്കുന്നത്. സിനിമ മേഖലയിൽ മാറ്റം ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നുമാണ് തൻറെ ആവശ്യം. അതിന് വേണ്ടിയാണ് ഫിലിം ചേംബറിനും സിനിമയുടെ ഇൻറേണൽ കംപ്ലയിൻറ് അതോറിറ്റിയിലും പരാതി നൽകിയത്. തൻ്റെ പരാതി ആഭ്യന്തര സമിതി പരിശോധിച്ച് നടപടിയുണ്ടാവും എന്നാണ് കരുതുന്നത്. താൻ പരാതി പിൻവലിക്കില്ലെന്നും ഉറച്ചു നിൽക്കുമെന്നും പറഞ്ഞ വിൻസി സിനിമയ്ക്ക് പുറത്ത് പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.
തൻറെ പരാതി ചോർന്നത് സജി നന്ത്യാട്ട് വഴി ആണെന്ന് സംശയിച്ചു. കുറ്റപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. മാല പാർവതി പറഞ്ഞ പ്രതികരണത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും വിൻസി കൂട്ടിച്ചേർത്തു.