ന്യൂഡൽഹി: ഒറ്റയ്ക്കു മുന്നോട്ടുപോകാനുള്ള തീരുമാനവുമായി ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് ആം ആദ്മിയുടെ പ്രസ്താവന പുറത്തുവന്നത്. ആം ആദ്മി ഇതേ ആവശ്യം പ്രത്യേകം ഉന്നയിച്ചു.
‘‘യഥാർഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. നാട്ടുകാർക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുവർക്കും താൽപര്യമില്ല’’ – എഎപി നേതാവ് അനുരാഗ് ധണ്ട എക്‌സിൽ കുറിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് 240 സീറ്റുകൾ ഉറപ്പാക്കുന്നതിൽ ആം ആദ്മി പാർട്ടി തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും ധണ്ട പറഞ്ഞു.
എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പിന്നീട് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധണ്ട പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കും. രാജ്യത്തിന് ഏറ്റവും നല്ലത് എന്താണോ അതിനെ അടിസ്ഥാനമാക്കി പാർട്ടി എംപിമാർ പ്രതിപക്ഷത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുമെന്നും അനുരാഗ് ധണ്ട പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും ഗുജറാത്തിലും ഹരിയാനയിലും സഖ്യകക്ഷികളായി മത്സരിച്ച ആം ആദ്മി പാർട്ടിയും കോൺഗ്രസും പഞ്ചാബിൽ പരസ്പരം മത്സരിച്ചിരുന്നു. കഴിഞ്ഞ വർഷം, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ സമവായത്തിലെത്താൻ ഇരു പാർട്ടികളും പരാജയപ്പെട്ടതിനെ തുടർന്ന് പരസ്പരം മത്സരിച്ചിരുന്നു. ഈ വർഷം ആദ്യം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും സഖ്യമില്ലാതെയാണ് മത്സരിച്ചത്.