കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ(20) ആണ് 105 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് ഇയാൾ ലഹരി വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്‌ഐ അനൂപ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കാറിൽ വരികയായിരുന്നു ഇയാൾ. രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെ വച്ചാണ് കാർ തടഞ്ഞ് പരിശോധിച്ചത്. സമൂഹമാധ്യമം വഴി ഇടപാട് നടത്തുന്ന ശ്രാവൺ ആവശ്യക്കാർ ബന്ധപ്പെട്ടാൽ ലഹരി ഉൽപന്നങ്ങൾ നേരിട്ട് കൈമാറാതെ ചെറിയ പായ്ക്കറ്റുകളിലാക്കി എവിടെയെങ്കിലും വച്ച ശേഷം ഇതിന്റെ ഫോട്ടോയും ഗൂഗിൾ ലൊക്കേഷൻ കൈമാറുകയും ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.