വാഷിംഗ്ടൺ ഡി സി : ആൽബർട്ടയിൽ ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വാഷിംഗ്ടണിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ, കാനഡയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
വരും ആഴ്ചകളിൽ കൂടുതൽ സംഭാഷണങ്ങൾ നടത്താനും ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ വീണ്ടും കൂടിക്കാഴ്ച നടത്താനും ഇരുനേതാക്കളും സമ്മതിച്ചു. വ്യാപാരം, തീരുവ, കാനഡ-യുഎസ് ബന്ധങ്ങൾ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി കാർണി അറിയിച്ചു. വ്യാപാര തർക്കങ്ങൾ, സൈനിക സഹകരണം, സുരക്ഷാ പങ്കാളിത്തങ്ങൾ എന്നീ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, യുഎസ് തീരുവകൾ ഒഴിവാക്കുന്നതിന് പരിഹാരമുണ്ടായില്ല.