ജയ്പൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബറോഡ ക്രിക്കറ്റർ ശിവാലിക് ശർമ പൊലീസ് കസ്റ്റഡിയിൽ. മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു ശിവാലിക്. വിവാഹ വാഗ്ദാനം നൽകി ശിവാലിക് തന്നോട് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി ജോധ്പൂരിലെ കുടി ഭഗത്സാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ശിവാലിക്കിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു എന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വർഷം മുമ്പാണ് മുമ്പ് ഇരുവരും വഡോദരയിൽ വച്ച് കണ്ടുമുട്ടിയത്. അതിനുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു. പരാതിക്ക് പിന്നാലെ 26കാരനായ ശിവാലിക് ശർമ്മയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബറോഡ ടീമിൽ പാണ്ഡ്യ സഹോദരന്മാരായ ക്രുനാൽ, ഹാർദിക് എന്നിവരുടെ സഹതാരമാണ് ശിവാലിക്ക്.
ആരാണ് ശിവാലിക് ശർമ?
ബറോഡ ആസ്ഥാനമായുള്ള ക്രിക്കറ്റ് താരം ഇടംകൈയ്യൻ ബാറ്റിംഗ് ഓൾറൗണ്ടറാണ്. 2018ൽ ആഭ്യന്തര ടീമിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ടീമിനെ പ്രതിനിധീകരിച്ചു. 1,087 റൺസാണ് സമ്പാദ്യം. 13 ലിസ്റ്റ് എ മത്സരങ്ങളിലും 19 ടി20 കളിലും കളിച്ച ശിവാലിക് യഥാക്രമം 322 റൺസും 349 റൺസും നേടി. ഈ വർഷം ജനുവരിയിൽ ബറോഡയുടെ രഞ്ജി ട്രോഫി സീസണിലാണ് ശിവാലിക് അവസാനമായി കളിച്ചത്.
2023 സീസണിന് മുന്നോടിയായി നടന്ന ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസ് ശിവാലിക്കിനെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചില്ല. കഴിഞ്ഞ നവംബറിൽ നടന്ന മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.