വാഷിങ്ടൺ ഡി.സി: സൈനിക സഹായങ്ങൾ നിർത്തിയതിനു പുറമെ യുക്രെയ്‌നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നത് അമേരിക്ക താൽക്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി നടന്ന ചർച്ച തർക്കത്തിൽ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ഇതിലൂടെ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ നടത്താൻ യുക്രെയിന് കഴിയില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങളുടെ ചലനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളും സംബന്ധിച്ച് വിവരം ലഭിക്കാത്തത് യുക്രെയ്‌നിനെ സമ്മർദത്തിലാക്കും.
യുദ്ധമവസാനിപ്പിക്കാനുളള ചർച്ചയിൽ കൂടുതൽ ആത്മാർത്ഥമായി ഇടപ്പെടാൻ യുക്രെയിൻ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് വിശദീകരിച്ചു. യുക്രെയ്‌നുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും, അവിടെ നിലനിൽക്കുന്ന ആക്രമണത്തെ ചെറുക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് ഭാഗികമായി മാത്രമേ വെട്ടിക്കുറച്ചിട്ടുള്ളൂവെന്ന് യു.എസ് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെങ്കിൽ സൈനിക സഹായം, വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള രണ്ട് വിലക്കുകളും പിൻവലിക്കാൻ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.