ഹൈദരാബാദ്: ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. മുപ്പത് വർഷം സർവീസ് പൂർത്തിയാക്കിയ ആശമാർക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നൽകുക. ഇതോടൊപ്പം ആശമാർക്ക് 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേണിറ്റി ലീവ് കാലാവധിയിൽ ആശാ വർക്കർമാർക്ക് അറുപതിനായിരം രൂപ ശമ്പളയിനത്തിലും നൽകും. ഇതോടൊപ്പം റിട്ടയർമെൻറിന് ശേഷം സാമൂഹ്യസുരക്ഷാ പദ്ധതികൾ വഴി ആശാ വർക്കർമാർക്ക് വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ആശമാർക്ക് ഏറ്റവും കൂടുതൽ മാസവരുമാനം ഉറപ്പ് നൽകുന്ന സംസ്ഥാനമാണ് ആന്ധ്ര. മാസം പതിനായിരം രൂപയാണ് സംസ്ഥാനസർക്കാർ വിഹിതമായി ആശാ വർക്കർമാർക്കുള്ള സ്ഥിരം വരുമാനം.