ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള താരിഫ് ഭീഷണി നിലനിൽക്കെ കാനഡയുടെ സമ്പദ്‌വ്യവസ്ഥ ജനുവരിയിൽ 76,000 ജോലികൾ കൂട്ടിച്ചേർത്തതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഇതോടെ ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 6.6 ശതമാനമായി.
33,000 ജോലികൾ കൂട്ടിച്ചേർത്ത ഉൽപ്പാദന മേഖലയിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. കാനഡ ട്രംപിൻ്റെ വൻ താരിഫുകളുടെ ഭീഷണിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ തൊഴിൽ റിപ്പോർട്ട് ഏജൻസി അവതരിപ്പിച്ചത്. പ്രത്യേകിച്ച് കാനഡയുടെ നിർമ്മാണ മേഖലയിൽ, വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
കാനഡയിലെ തൊഴിലില്ലായ്മ നിരക്കിലെ ഇടിവ് പ്രധാനമായും 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ്. അവരുടെ തൊഴിലില്ലായ്മ നിരക്ക് 13.6 ശതമാനമായി കുറഞ്ഞു, 2024 ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ഇത് 14.2 ശതമാനമായിരുന്നു. 2024 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയിലുടനീളമുള്ള ശരാശരി മണിക്കൂർ വേതനം 3.5 ശതമാനം ഉയർന്നു.