കാബൂൾ: താലിബാൻ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് അഫ്ഗാൻ വുമൺസ് ഗ്രൂപ്പ്. ചരിത്രപരമായ തീരുമാനമെന്നാണ് അഫ്ഗാൻ വുമൺസ് ഗ്രൂപ്പ് ഈ നീക്കത്തെ വിലയിരുത്തിയത്. അഫ്ഗാൻ സ്ത്രീകളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി കണക്കാക്കുന്നുവെന്നും രാജ്യത്ത് നീതിയുടെ പുതിയ അധ്യായം ഇതുവഴി തുറക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അഫ്ഗാൻ വുമൺസ് മൂവ്മെൻറ് വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന് ഹിബത്തുള്ള അകുന്ദ്സാദ ഉൾപ്പടെയുള്ള രണ്ട് ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഇന്റർനാഷണൽ ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ആവശ്യപ്പെട്ടിരുന്നു. 2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തശേഷം പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ വിലക്കിയിരുന്നു.
കൂടാതെ ആറാം ക്ലാസുവരെ മാത്രമായിരുന്നു വിദ്യാഭ്യാസം ചെയ്യാനും അനുവദിച്ചിരുന്നത്. കോടതിയുടെ തീരുമാനത്തിൽ ഇതുവരെയും താലിബാൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ദുരന്തവും പരിഹാസകരവുമാണെന്ന് അഫ്ഗാനിസ്താനിലെ യുഎൻ മിഷൻ അഭിപ്രായപ്പെട്ടിരുന്നു.