ബംഗളുരു: ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വർഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്.
കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് ഉണ്ടാകുക.
കൊവിഡോ എച്ച്1 എൻ1 ഇൻഫ്‌ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക- വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.