ലൊസാഞ്ചലസ്: ലൊസാഞ്ചലസിൽ പടർന്നുപിടിച്ച കാട്ടുതീ ഇതുവരെ 1,000 വീടുകളും വ്യവസായ സ്ഥാപനങ്ങളും നശിച്ചതായി റിപ്പോർട്ടുകൾ. ഈയാഴ്ച മാത്രം കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 5 ആയി. ലൊസാഞ്ചലസിലും കലിഫോർണിയയിലെ ഗ്രേറ്റർ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും സംഗീതജ്ഞരും ദുരിതം അനുഭവിക്കുകയാണെന്നു റിപ്പോർട്ട്. നാലഞ്ചു വലിയ തീപിടിത്തങ്ങൾ അണയ്ക്കാൻ കഴിയാത്തതാണു ദുരന്തതീവ്രത കൂട്ടിയത്.
പാലിസേഡ്സ്, ഈറ്റൺ, ഹേസ്റ്റ് പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം വളരെ കൂടുതലായതിനാൽ തീ അണയ്ക്കാൻ പ്രയാസം നേരിടുന്നുണ്ട്. ജലക്ഷാമവും അഗ്നിശമന സാമഗ്രികളുടെ അഭാവവും നേരിടുന്നതിനിടെയാണു ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തം ലൊസാഞ്ചലസിലുണ്ടായത്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്നിശമന സേനയിലെ വിരമിച്ച അംഗങ്ങളെ സഹായത്തിനായി വിളിച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന്, സിനിമയുടെ പ്രീമിയർ ഉൾപ്പെടെയുള്ള ചടങ്ങുകൾ റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമായ മട്ടാണ്.
യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തിനു ചുറ്റും പൊട്ടിപ്പുറപ്പെട്ട കാട്ടുതീയിൽ ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു. പതിനായിരക്കണക്കിന് ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. എല്ലായിടത്തും കാണുന്നതു പുക മൂടിയ ആകാശമാണ്. ശക്തിയേറിയ കാറ്റിൽ തീ ആളിപ്പടർന്നതാണു രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്. ‘‘ഞങ്ങൾ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷേ, ഈ പ്രശ്നം കൈകാര്യം ചെയ്യാനുള്ളത്ര അഗ്നിശമന സേനാംഗങ്ങൾ ഇവിടെയില്ല’’– ലൊസാഞ്ചലസ് കൗണ്ടി അഗ്നിശമനസേനാ മേധാവി ആന്റണി മാരോൺ പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ പസിഫിക് പാലിസേഡ്സിൽ പടർന്ന തീ ഏകദേശം 16,000 ഏക്കറിലേക്കാണു വ്യാപിച്ചത്. 1,000 വീടുകളും വ്യവസായ സ്ഥാപനങ്ങളും നശിച്ചെന്നാണു വിവരം. നഗരത്തിനു വടക്കുള്ള അൽറ്റഡേനയ്ക്കു ചുറ്റും 10,600 ഏക്കറിലും തീ പടർന്നു. സ്ഥിതിഗതികൾ അന്വേഷിച്ച പ്രസിഡന്റ് ജോ ബൈഡൻ, തീ നിയന്ത്രിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.