newsroom@amcainnews.com

മലയാള ഭാഷയെ ലോകത്തിൻറെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എംടിയെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മലയാള ഭാഷയെ ലോകത്തിൻറെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എംടി വാസുദേവൻ നായരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും. മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും.

ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിൻറെ എഴുത്തും വാക്കും. ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിൻറെ വികാരങ്ങളെല്ലാം എംടി അക്ഷരങ്ങളിൽ ചാലിച്ചു. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരം. പത്രപ്രവർത്തകൻ, കഥാകാരൻ, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത്‌ തുടങ്ങി കൈവെച്ച മേഖലയിലൂടെയെല്ലാം മാനവികതയുടെ സന്ദേശമായിരുന്നു എം ടി കൈരളിക്ക്‌ പകർന്നുനൽകിയത്‌.

വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിൽ ഫലപ്രദമായി അവതരിപ്പിക്കാൻ എംടിയുടെ സൃഷ്ടികൾക്കായി. കൂടല്ലൂരും നിളയും കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരുമെല്ലാം എംടി മലയാളിയെ പരിചയപ്പെടുത്തി. കേരളത്തിൻറെ പുരോഗമന രാഷ്ട്രീയത്തിനും വികസന പ്രവർത്തനങ്ങൾക്കും എക്കാലവും എംടിയുടെ ആശീർവാദമുണ്ടായിരുന്നു. മലയാളിയുടെയും മലയാളക്കരുടെയും മുന്നോട്ടുള്ള കുതിപ്പിൽ അദ്ദേഹത്തിന്റെ ഓർമകൾ എക്കാലവും മാർഗദീപമായി ജ്വലിക്കും. പ്രിയപ്പെട്ട എംടിയുടെ ഓർമകൾക്ക്‌ മുന്നിൽ തലകുനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും എംടിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

You might also like

യുഎഇ ഓൺ-അറൈവൽ വിസ ആനുകൂല്യം ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ലഭ്യമാക്കി

വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ; പ്രീമിയം കുറയും, സാമ്പത്തിക ബാധ്യതയ്ക്ക് സാധ്യത

വാൻകൂവറിൽ ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം: 12 പേർ അറസ്റ്റിൽ

എസ്‌എഫ്‌ഐ സമരത്തിലെ ബ്ലേഡ് പ്രയോഗം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് രമേശ് ചെന്നിത്തല

സ്വാതന്ത്ര്യത്തിന്റെ രണ്ടരനൂറ്റാണ്ട്: ചരിത്രവിസ്മയമായി യു.എസിന്റെ 250-ാം വാർഷികാഘോഷങ്ങൾ

ലാറ്റിനോ വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടികൾ തമ്മിൽ കടുത്ത മത്സരം

Top Picks for You
Top Picks for You