കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങളിലെ പഴുതുകൾ പ്രയോജനപ്പെടുത്തി പ്രായപൂർത്തിയാകാത്തവരെ അടക്കം രാജ്യത്ത് എത്തിച്ച് ലോറൻസ് ബിഷ്‌ണോയി ഗാങ്. വ്യാജ രേഖകൾ ഉപയോഗിച്ച് സ്റ്റുഡൻ്റ് വിസകളും ഫോറിൻ വർക്കർ വിസകളും കൈക്കലാക്കി ഇന്ത്യയിൽ നിന്നുള്ള യുവാക്കളെയും പ്രായപൂർത്തിയാകാത്തവരെയും ഈ സംഘം കാനഡയിലേക്ക് കടത്തുന്നു. ഈ യുവാക്കളെ ഉപയോഗിച്ച് കാനഡയിൽ തങ്ങളുടെ ക്രിമിനൽ ശൃംഖല വ്യാപിപ്പിക്കുന്നതായി യു.എസ്, കനേഡിയൻ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കുപ്രസിദ്ധ കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയി നയിക്കുന്ന ഈ അധോലോക സംഘടന, കാനഡയിലെ വാൻകൂവർ, ടൊറൻ്റോ, എഡ്മിന്‍റൻ തുടങ്ങിയ നഗരങ്ങളിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ, കൊലപാതകങ്ങൾ, മയക്കുമരുന്ന്-ആയുധക്കടത്ത് എന്നിവ നടത്തുന്നു. കാനഡയിലെ ദക്ഷിണേഷ്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുക്കുന്നത്. അതേ സമയം ലോറൻസ് ബിഷ്‌ണോയിയുടെ പ്രധാന അനുയായി സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ 50,000 യു.എസ് ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആയുധധാരിയും അത്യന്തം അപകടകാരിയുമായ ഇയാൾക്ക് കാലിഫോർണിയ, കാനഡ, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനമുണ്ടെന്നും എഫ്.ബി.ഐ മുന്നറിയിപ്പ് നൽകുന്നു.







