പത്തനംതിട്ട: കലഞ്ഞൂർ മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാലുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നാട്. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ഞായർ പുലർച്ചെ 4:05നായിരുന്നു അപകടം. നിഖിൽ, ഭാര്യ അനു, നിഖിലിന്റെ പിതാവായ മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു. പി. ജോർജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. 2011 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. ബിജു പി ജോർജാണ് കാർ ഓടിച്ചിരുന്നത്. മുൻവശത്ത് ഇടതുഭാഗത്താണ് മാത്യു ഈപ്പൻ ഇരുന്നത്. പിൻവശത്ത് വലതും ഇടതുമായി യഥാക്രമം നിഖിലും അനുവും ഇരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഉള്ളിലേക്ക് ചുരുങ്ങുകയായിരുന്നു. അപകടത്തിൽ തകർന്ന കാറിനുള്ളിൽ രക്തത്തിന്റെയും പൊട്ടിയ ഗ്ലാസ് കഷണങ്ങൾക്കുമിടയിൽ അനുവിന്റെയും നിഖിലിന്റെയും വിവാഹ ക്ഷണക്കത്തടക്കം കിടന്നിരുന്നു.
അനു ഒഴികെ മറ്റ് മൂന്നുപേരേയും പെട്ടന്ന് പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇവരുടെ വീടെത്താൻ അപകടസ്ഥലത്തുനിന്നും ഏതാണ്ട് 12 കിലോമീറ്റർ മാത്രമേയുണ്ടായിരുന്നുള്ളൂ. പിൻഭാഗത്തിരുന്നതിനാൽ അനുവും നിഖിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ബിജുവും മാത്യുവും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമാകാത്ത രീതിയിലാണ് കാർ തകർന്നത്. തലകീഴായിട്ടാണ് നിഖിൽ കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ തല മുൻവശത്തെ സീറ്റുകൾക്കിടയിൽ കുടുങ്ങിയ നിലയിലും. ഇതും ഇവരെ പെട്ടന്ന് പുറത്തെടുക്കുന്നതിന് തടസമായി. ഫയർ ഫോഴ്സെത്തി കാറിന്റെ പലഭാഗവും വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.
രക്ഷാപ്രവർത്തനം ഏതാണ്ട് ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു. അപകടവിവരമറിഞ്ഞ് ആദ്യ ആംബുലൻസെത്തിയത് 4.18-നാണ്. അനുവിനെയാണ് ആദ്യം പുറത്തെടുത്തത്. അനുവിനെ ആംബുലൻസ് കോന്നിയിലെ ആശുപത്രിയിലെത്തിച്ചശേഷം മടങ്ങിവരികയാണുണ്ടായത്. ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു നിഖിൽ.