പ്രവിശ്യയിലെ സ്ഥിരതാമസക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി ക്യൂബെക്ക് സർക്കാർ. അടുത്ത നാല് വർഷത്തേക്ക്, പ്രതിവർഷം അനുവദിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 61,000-ൽ നിന്ന് 45,000 ആയി കുറയ്ക്കുമെന്ന് ക്യൂബെക്ക് ഇമിഗ്രേഷൻ മന്ത്രി ജീൻ-ഫ്രാൻസ്വാ റോബേർജ് അറിയിച്ചു. പുതിയ പദ്ധതി അനുസരിച്ച്, 2029-ഓടെ സ്ഥിരതാമസം ലഭിക്കുന്നവരിൽ 77% പേർക്കും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം എന്നും, 65% പേർ പ്രവിശ്യയിൽ നിലവിൽ താമസിക്കുന്നവരായിരിക്കണം എന്നും സർക്കാർ നിർദ്ദേശിക്കുന്നു. പ്രവിശ്യയിലെ ഭവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ വർധന കണക്കിലെടുത്താണ് ഈ നീക്കം.
എന്നാൽ, താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ഫെഡറൽ സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ക്യൂബെക്കിലെ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രവിശ്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് റോബേർജ് ചൂണ്ടിക്കാട്ടി. വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള കമ്പനികളുടെ പരിധി 10% ആയി കുറച്ച ഫെഡറൽ നിയമമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനത്തെയും ക്യൂബെക്ക് സർക്കാർ വിമർശിച്ചു.







