വാഷിംഗ്ടൺ: പാകിസ്ഥാനുമായുള്ള ‘തന്ത്രപരമായ ബന്ധം’ വികസിപ്പിക്കാൻ യുഎസ് ശ്രമിക്കുമ്പോൾ ഇന്ത്യയുമായുള്ള വാഷിംഗ്ടണിന്റെ ‘ശക്തവും ചരിത്രപരവും പ്രധാനപ്പെട്ടതുമായ’ ബന്ധങ്ങൾക്ക് വില കൽപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. മലേഷ്യയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ച റൂബിയോ ഇത് ‘പക്വവും പ്രായോഗികവുമായ ഒരു വിദേശനയത്തിന്റെ’ ഭാഗമാണെന്ന് പറഞ്ഞു.
നിരവധി വ്യത്യസ്ത രാജ്യങ്ങളുമായി നമുക്ക് ബന്ധം പുലർത്തണമെന്ന് ഇന്ത്യ മനസ്സിലാക്കണമെന്ന് താൻ കരുതുന്നുവെന്നും പാകിസ്ഥാനുമായുള്ള യു എസിന്റെ തന്ത്രപരമായ ബന്ധം വികസിപ്പിക്കാനുള്ള അവസരം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രത്തിന്റെയും അത്തരം സ്വഭാവമുള്ള കാര്യങ്ങളിലും ഇന്ത്യക്കാർ വളരെ പക്വതയുള്ളവരാണെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു എസ് പാകിസ്ഥാനുമായി ചെയ്യുന്ന ഒരു കാര്യവും ഇന്ത്യയുമായുള്ള ബന്ധത്തെയോ സൗഹൃദത്തെയോ തകർക്കുന്നതാണെന്ന് താൻ കരുതുന്നില്ലെന്നും റൂബിയോ പറഞ്ഞു. ആസിയാൻ ഉച്ചകോടിയിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പാകിസ്ഥാനുമായുള്ള അടുത്ത ബന്ധത്തെ എടുത്തുകാണിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രകീർത്തിക്കുകയും അഫ്ഗാനിസ്ഥാനുമായുള്ള സമീപകാല സംഘർഷം പരിഹരിക്കാൻ സഹായിക്കുമെന്ന് പറയുകയും ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതായും ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. എന്നാൽ ഇന്ത്യയാകട്ടെ ഈ അവകാശവാദം നിരന്തരം നിരാകരിക്കുകയും ചെയ്യുന്നു. മറുവശത്ത്, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിന് യു എസ് പ്രസിഡന്റിനെ ഇസ്ലാമാബാദ് പ്രശംസിക്കുകയും ചെയ്തു.
ട്രംപ് ചുമത്തിയ തീരുവകളെ ചൊല്ലിയും ന്യൂഡൽഹി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ കുറിച്ചും അടുത്തിടെയുണ്ടായ സംഘർഷങ്ങൾ ഉൾപ്പെടെ ഇന്ത്യയും യു എസും തമ്മിലുള്ള വെല്ലുവിളികൾ റൂബിയോ അംഗീകരിച്ചു. ഇന്ത്യയുമായുള്ള വെല്ലുവിളികളെക്കുറിച്ച് തങ്ങൾക്ക് പൂർണ്ണമായി അറിയാമെന്നും എന്നാൽ സാധ്യമാകുന്നിടത്തെല്ലാം പങ്കാളിത്തത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.







