മാനിറ്റോബ: കാട്ടുതീ അനിയന്ത്രിതമായി പടരുന്ന മാനിറ്റോബയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വർഷം കാട്ടുതീ സീസൺ ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രവിശ്യയിൽ ഒരു മില്യണിലധികം ഹെക്ടർ ഭൂമി കാട്ടുതീയിൽ കത്തിനശിച്ചതായാണ് റിപ്പോർട്ട്.
കാട്ടുതീ കാരണം വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായ നിവാസികളെ പാർപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ ആവശ്യമായി വരുന്നതിനാലാണ് ഇപ്പോൾ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. മാനിറ്റോബയിൽ ആകെ 12,600 പേരാണ് വീടുകളിൽ നിന്നും പലായാനം ചെയ്തത്. വിന്നിപെഗിലെ പ്രധാന കൺവെൻഷൻ സെന്ററായ ആർബിസി കൺവെൻഷൻ സെന്ററിലും ആളുകൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു.
വിന്നിപെഗിൽ നിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സ്‌നോ ലേക്ക് എന്ന ടൗണിൽ നിന്നും ആയിരത്തോളം നിവാസികൾക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ സസ്‌ക്കാച്ചെവനിൽ 56 തീപിടുത്തങ്ങൾ ഉണ്ടായാതായി ഉദ്യോഗസ്ഥർ പറയുന്നു.