കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി. രണ്ടു മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിനു വിശദീകരണം നൽകണമെന്നും പൊലീസിന് കോടതി നിർദ്ദേശം നൽകി. സുകാന്ത് സുരേഷ് ഒളിവിലാണെന്ന പൊലീസിന്റെ വിശദീകരണവും കോടതി തള്ളി. ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവിൽ കഴിയാനാകുമെന്ന് കോടതി ചോദിച്ചു.
സുകാന്ത് മറ്റു സ്ത്രീകളെയും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രൊസിക്യൂഷൻ അറിയിച്ചു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വിധി വരും വരെ സുകാന്തിൻ്റെ അറസ്റ്റ് കോടതി തടഞ്ഞു. തിരുവനന്തപുരം പേട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്തനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതൽ സുകാന്ത് ഒളിവിലാണ്.