ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവച്ചതിന് അറസ്റ്റിലായ സ്വകാര്യ സർവകലാശാലാ അധ്യാപകനു ജാമ്യം. അശോക സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായ അലി ഖാൻ മഹ്‍മൂദാബിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അലി ഖാൻ മഹ്‌മൂദാബ് പ്രശസ്തിക്കായി നടത്തിയ വിലകുറഞ്ഞ ശ്രമമായിരുന്നു കുറിപ്പെന്ന് ജാമ്യ ഹർജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ.കോട്ടിസ്വാർ സിങ് എന്നിവരുടെ ബെഞ്ച് വിമർശിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഹ്‌മൂദാബിന് വേണ്ടി ഹാജരായത്.
‘‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. രാജ്യം പല പ്രശ്നങ്ങളിലൂടെ കടന്ന പോകുന്ന സമയമാണ്. ‘രാക്ഷസൻമാർ’ നമ്മുടെ രാജ്യത്തെ ആക്രമിച്ചു. നമ്മൾ ഒരുമിച്ചുനിൽക്കേണ്ട സമയത്ത് എന്തിനാണ് വിലകുറഞ്ഞ പ്രശസ്തിക്കു ശ്രമിക്കുന്നത്’’– ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഭാഷ ഉപയോഗിക്കുമ്പോൾ പ്രഫസർ ജാഗ്രത കാണിക്കണമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റുള്ളവരെ അപമാനിക്കാൻ വേണ്ടി വാക്കുകൾ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണ്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്ത തരത്തിലുള്ള വാക്കുകൾ അദ്ദേഹത്തിന് ഉപയോഗിക്കാമായിരുന്നെന്നും കോടതി വ്യക്തമാക്കി.
ക്രിമിനൽ ഉദ്ദേശ്യമോ വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമോ പ്രഫസറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗർഭിണിയാണെന്നും കപിൽ സിബൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച വാർത്താസമ്മേളനത്തിൽ വനിതാ ഓഫിസർമാരായ കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരെ ഉൾപ്പെടുത്തിയതിനെക്കുറിച്ചാണ് മേയ് എട്ടിന് അലി ഖാൻ സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്. വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ നടപടി മികച്ച മാതൃകയാണെങ്കിലും വലതുപക്ഷ നിരീക്ഷകർ കേണൽ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമർശനം.