എഡ്മിന്റൻ : കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവിനെതിരെ വീണ്ടും കരുനീക്കവുമായി പ്രൊട്ടസ്റ്റ് ഗ്രൂപ്പായ ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി. ഇക്കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ പൊളിയേവിനെതിരെ നിരവധി സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച ഇവർ ആൽബർട്ട ഉപതെരഞ്ഞെടുപ്പിലും സമാനമായ ക്യാംപെയ്ൻ നടത്താൻ പദ്ധതിയിടുന്നു.
പൊളിയേവിന്റെ മുൻ റൈഡിങ്ങായ കാൾട്ടണിൽ 85 പേരെ സ്ഥാനാർത്ഥികളാക്കിയ ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി, ആകെ 91 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതെരഞ്ഞെടുപ്പിൽ 200 പേരെ സ്ഥാനാർത്ഥികളാക്കാനാണ് ഗ്രൂപ്പിന്റെ ശ്രമം. റൈഡിങ്ങിൽ സ്ഥാനാർത്ഥികളാകാൻ നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ചതായി ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി അറിയിച്ചു. കാനഡയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പ്രതിഷേധിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് നിയമങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ രാഷ്ട്രീയക്കാർ എടുക്കുന്നത് ഒഴിവാക്കി, പൗരന്മാരുടെ സമിതി പോലുള്ള സ്ഥിരവും സ്വതന്ത്രവുമായ ഒരു ബോർഡിന് നൽകുന്നത് വോട്ടർമാർക്ക് ഗുണം ചെയ്യുമെന്ന് ഗ്രൂപ്പ് പറയുന്നു.
അതേസമയം, സംഘത്തിന്റെ ക്യാംപെയിൻ എതിർത്ത ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്, ഈ നീക്കം ജനാധിപത്യത്തിന് നല്ലതല്ലെന്നും പൊളിയേവിനെ ലക്ഷ്യമിട്ടുള്ളതാണെന്നും അഭിപ്രായപ്പെട്ടു.
ഏകദേശം രണ്ട് പതിറ്റാണ്ടോളം കൈവശം വെച്ചിരുന്ന സീറ്റിൽ, ലിബറൽ പാർട്ടിയുടെ ബ്രൂസ് ഫാൻജോയോട് 4,315 വോട്ടിന് പിയേർ പൊളിയേവ് പരാജയപ്പെട്ടിരുന്നു. തുടർന്ന്, കൺസർവേറ്റിവ് ശക്തി കേന്ദ്രമായ ബാറ്റിൽ റിവർ – ക്രോഫൂട്ടിലെ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ എംപി ഡാമിയൻ കുറെക് സന്നദ്ധമായതോടെയാണ് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പിയേർ പൊളിയേവിന് ഹൗസ് ഓഫ് കോമൺസിലേക്ക് മടങ്ങാൻ അവസരം നൽകുന്നതിനായി ഉപതെരഞ്ഞെടുപ്പ് വേഗത്തിൽ നടത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം പൊളിയേവ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.