തൊടുപുഴ: അനധികൃതമായി കരിങ്കല്ലു കടത്തുന്നതിനിടെ 14 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നിയമം ലംഘിച്ച് കരിങ്കല്ല് കയറ്റി പായുന്ന ടിപ്പർ, ടോറസ് ലോറികളെ കുടുക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിൻറെ നിർദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിലാണ് 14 വാഹനങ്ങൾ കുടുങ്ങിയത്. ഇന്നു പുലർച്ചെയായിരുന്നു എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് തൊടുപുഴ മേഖലയിൽ മിന്നൽ പരിശോധന നടത്തിയത്.
12 ടോറസ് ലോറികൾ, ഒരു ടിപ്പർ, ഒരു മിനി ടിപ്പർ എന്നിവയാണ് പരിശോധനയിൽ പിടി കൂടിയത്. പിടികൂടിയതിൽ പലതും പാസില്ലാതെ, അനധികൃതമായി കരിങ്കല്ല് കടത്തിയ വാഹനങ്ങളാണെന്ന് പൊലീസ് പറഞ്ഞു. അമിത ലോഡ് കയറ്റിയ വാഹനങ്ങളും പിടി കൂടിയവയിൽ ഉൾപ്പെടും. അമിത വേഗത്തിൽ ലോഡ് കയറ്റി പോകുന്ന ലോറികളിൽ നിന്നും കല്ലും മറ്റും റോഡിലേയ്ക്ക് വീഴുന്നതായി പൊലീസിനു പരാതി ലഭിച്ചിരുന്നു. ഇന്ന് പുലർച്ചെ പ്രത്യേക സംഘം വിവിധ റോഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള സിഐ, എസ്‌ഐ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. രാവിലെ ആറിനു ശേഷമാണ് ക്രഷറുകളിൽ നിന്നും വാഹനങ്ങൾക്ക് പാസ് നൽകുന്നത്. എന്നാൽ ഇതിനും ഏറെ നേരത്തെ തന്നെ വാഹനങ്ങളിൽ പാസില്ലാതെ അമിത ലോഡു കയറ്റി പോകുകയാണ് ഇവർ ചെയ്യുന്നത്. കൂടുതൽ ട്രിപ്പ് എടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ പാസില്ലാതെ ലോഡ് കയറ്റുന്നത്. തിരക്കേറുന്ന രാവിലെയും വൈകുന്നേരങ്ങളിലും ടിപ്പറും ടോറസും ഓടുന്നതിനു നിയന്ത്രണമുണ്ടെങ്കിലും ഇതും മറികടന്നാണ് ഇവർ നിരത്തുകളിലൂടെ പായുന്നത്. പിടി കൂടിയ വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് പൊലീസ് പറഞ്ഞു.