ടൊറൻ്റോ: പ്രവിശ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 109 പേർക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. ഇതോടെ 2024 ഒക്ടോബറിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്ത ശേഷം പ്രവിശ്യയിലെ മൊത്തം കേസുകൾ 925 ആയി ഉയർന്നതായും ഏജൻസി പറയുന്നു. അറുപത്തിയൊമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ വാക്സിനേഷൻ എടുക്കാത്ത ശിശുക്കളെയും കുട്ടികളെയും കൗമാരക്കാരെയുമാണ് അഞ്ചാംപനി കൂടുതലായി ബാധിച്ചിട്ടുള്ളത്.
ഒൻ്റാരിയോയ്ക്ക് പുറമെ ആൽബർട്ടയിലും മാർച്ച് മുതൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രവിശ്യയിൽ ബുധനാഴ്ച വരെ 83 കേസുകൾ സ്ഥിരീകരിച്ചു. അതേസമയം, കഴിഞ്ഞ ശനിയാഴ്ച വരെ പുതിയ അണുബാധകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും കെബെക്കും അഞ്ചാംപനി ഭീതിയിലാണ്. മാർച്ച് 18 ന് 40 അണുബാധകൾ ഉണ്ടായതിനുശേഷം പുതിയ അഞ്ചാംപനി കേസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രവിശ്യ പറയുന്നു. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം തുടങ്ങിയ അഞ്ചാംപനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.