ഓട്ടവ: രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തെ ബാധിക്കുന്ന ഫെഡറൽ നയങ്ങളെ തുടർന്ന് 2025-26 അധ്യായന വർഷത്തിൽ 40% പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കുമെന്ന് സെൻ്റ് ലോറൻസ് കോളജ്. മൊത്തം 55 പ്രോഗ്രാം ഇൻടേക്കുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കിഴക്കൻ ഒൻ്റാരിയോ കോളേജ് പ്രഖ്യാപിച്ചു.
വെട്ടിക്കുറച്ച പ്രോഗ്രാമുകളിൽ അമ്പത്തിയൊന്ന് എണ്ണം പോസ്റ്റ്-സെക്കൻഡറി ബിരുദം, ഡിപ്ലോമ, ക്രെഡൻഷ്യൽ പ്രോഗ്രാമുകളും നാലെണ്ണം അപ്രൻ്റീസ്ഷിപ്പുകളുമാണ്. നിർത്തലാക്കുന്ന പ്രോഗ്രാമിൽ നിലവിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളെ ഈ മാറ്റം ബാധിക്കില്ലെന്ന് സെൻ്റ് ലോറൻസ് കോളേജ് പ്രസിഡൻ്റും സിഇഒയുമായ ഗ്ലെൻ വോൾബ്രെഗ്റ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
സെൻ്റ് ലോറൻസ് കോളജിന് ബ്രോക്ക്‌വിൽ, കിങ്സ്റ്റൺ, കോൺവാൾ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. ഈ കാമ്പസുകളിലെ എൻറോൾമെൻ്റ് കുറഞ്ഞതായും അദ്ദേഹം അറിയിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാജ്യത്തുടനീളമുള്ള കോളേജുകളും സർവകലാശാലകളും നിരവധി പ്രോഗ്രാമുകൾ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് സെൻ്റ് ലോറൻസ് കോളജിന്റെ പ്രഖ്യാപനം.