പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. വിദ്യാർത്ഥിനിയെ കാമുകൻ കബളിപ്പിച്ചതായാണ് പരാതി. സൈന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ ഗ്രീഷ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് ആരോപണം.കാമുകൻ ബന്ധം ഉപേക്ഷിച്ചതിൻറെ മനോവേദനയിലാണ് ജീവനൊടുക്കിയതെന്ന് ഗ്രീഷ്മയുടെ കുടുംബം ആരോപിച്ചു. കാമുകൻ കബളിപ്പിച്ചത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടികാണിച്ച് ഗ്രീഷ്മയുടെ മരണത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ചയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം. മരിക്കുന്നതിൻറെ തലേ ദിവസം ഗ്രീഷ്മ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സൈന്യത്തിൽ ജോലി കിട്ടി പോയശേഷം കാമുകൻ ഉപേക്ഷിച്ചുവെന്ന് വിളിച്ച് സംസാരിക്കാൻ വഴിയുണ്ടാക്കണമെന്നുമായിരുന്നു പരാതി. ഇതിനുപിന്നാലെയാണ് ഗ്രീഷ്മ ജീവനൊടുക്കിയത്.
തൻറെ പെങ്ങൾക്ക് നീതി കിട്ടണമെന്നും സൈനികനായി ജോലി ചെയ്യാൻ അവന് അർഹതയില്ലെന്നും ഗ്രീഷ്മയുടെ സഹോദരൻ പറഞ്ഞു. അവൻ ജോലി കിട്ടിയതോടയാണ് ഗ്രീഷ്മയുമായി അകന്നത്. അവന് ജോലി കിട്ടിയെന്ന് അറിഞ്ഞപ്പോൾ മുതൽ ഗ്രീഷ്മയാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. അവൻറെ വീട്ടിലും എല്ലാവർക്കും ഇരുവരുടെയും പ്രണയം അറിയമായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഗ്രീഷ്മയുടെ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. കാമുകൻ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റുമൊക്കെയാണ് വാട്സ്ആപ്പ് ചാറ്റിൽ പറയുന്നത്.