കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. വിവിധവിഷയങ്ങളിൽ അവഗണന ആരോപിച്ച് പള്ളികളിൽ സർക്കുലർ വായിച്ചു. അതിരൂപതയിലെ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ‘കർഷകരക്ഷാ നസ്രാണിമുന്നേറ്റം’ എന്നപേരിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇടവകാംഗങ്ങളോട് നിർദേശിച്ചുകൊണ്ടുള്ള സർക്കുലറിലാണ് വിമർശനം.
‘സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷങ്ങൾ പിന്നിടുമ്പോഴും അടിസ്ഥാനസൗകര്യവികസനത്തിനും അടിസ്ഥാനവിഭാഗങ്ങളുടെ ക്ഷേമത്തിനും മാറിമാറിവരുന്ന കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ഇടപെടൽ കാര്യക്ഷമമാകുന്നുണ്ടോ എന്നത് ചർച്ചചെയ്യപ്പെടേണ്ടതാണ്. തൊഴിൽ, വിദ്യാഭ്യാസം, വിശ്വാസം തുടങ്ങിയുള്ള മേഖലകളിലെ തുടരെയുള്ള ന്യൂനപക്ഷാവകാശധ്വംസനവും വേർതിരിവും സമൂഹത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യത്തക്കവിധം ശക്തമായിരിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങളുടെ ഭാഗമായ അധ്യാപക- അനധ്യാപകനിയമനങ്ങൾ വിവിധകാരണങ്ങളാൽ അട്ടിമറിക്കപ്പെടുന്നു.
ക്രൈസ്തവരുടെ പരിപാവനമായ ദിനങ്ങളെ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്ന നടപടിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബഫർ സോണുകളുടെയും പരിസ്ഥിതിനിയമങ്ങളുടെയും വന്യജീവിയാക്രമണത്തിന്റെയും വനനിയമനിഷ്‌കർഷകളുടെയും വഖഫ് നിയമനടപടികളുടെയും ഭീഷണിയിൽ അനുദിനജീവിതം ക്ലേശകരമായിരിക്കുന്നു. ജനങ്ങളെയും അവർ നേരിടുന്ന ജീവിതയാഥാർഥ്യങ്ങളെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ വിലയിരുത്തി ഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നപതിവു മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പിന്തുടരുന്നു’, സർക്കുലറിൽ പറയുന്നു.
ഫെബ്രുവരി 15-നാണ് പ്രതിഷേധപരിപാടി. മങ്കൊമ്പുമുതൽ ചങ്ങനാശ്ശേരിവരെ കർഷക ലോങ്മാർച്ചിനും ആഹ്വാനമുണ്ട്. തുടർന്ന് അവകാശസംരക്ഷണറാലിയും നടത്തും. വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ ഇടവകകളിൽനിന്ന് ആളുകളെ എത്തിക്കാനാണ് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സർക്കുലറിലുള്ളത്. ഞായറാഴ്ച കുർബാനമധ്യേ പള്ളികളിൽ സർക്കുലർ വായിച്ചു.