newsroom@amcainnews.com

ദേശീയം ഗെയിംസ് ഫുട്ബോളിൽ കേരളം ചാംപ്യൻമാർ; സുവർണ്ണ നേട്ടം സ്വന്തമാക്കിയത് 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

28 വർഷത്തെ കാത്തിരിപ്പിനു ശേഷം ദേശീയ ഗെയിംസിൽ കിരീടം സ്വന്തമാക്കി കേരളം. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’. ആതിഥേയർ‌ക്കു വേണ്ടി ആർത്തുവിളിച്ച പന്ത്രണ്ടായിരത്തിലേറെ കാണികൾക്കു മുന്നിൽ ഉത്തരാഖണ്ഡിനെ തോൽപിച്ച് കേരളത്തിനു ദേശീയ ഗെയിംസ് ഫുട്ബോൾ സ്വർണം (1–0). ഈ സ്വർണത്തിനായുള്ള 28 വർഷത്തെ കാത്തിരിപ്പിനു വിരാമം.

കളിയാരംഭിക്കും മുൻപേ സീറ്റുകൾ നിറഞ്ഞിരുന്നു. പിന്നെയും കാണികൾ ഒഴുകിയെത്തി. ഗാലറിയില്ലാത്ത ഭാഗങ്ങളിൽ അവർ തിങ്ങി നിറഞ്ഞു. ഉള്ളിലേക്കു കടക്കാൻ കഴിയാത്തവർ സ്റ്റേഡിയത്തിനു പുറത്തു തടിച്ചു കൂടി. ആളുകളെ നിയന്ത്രിക്കാൻ കഴിയാത്ത അധികൃതർക്ക് റോഡിൽനിന്നു സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റ് വരെ അടയ്ക്കേണ്ടി വന്നു.മൈതാനത്തിനു ചുറ്റും ഉത്തരാഖണ്ഡിനു വേണ്ടി ആർത്തിരമ്പുന്ന കാണികൾ. പക്ഷേ, ഭയമല്ല കേരളത്തിന്റെ ഫുട്ബോൾ യുവത്വത്തിനു തോന്നിയത്; ആവേശമാണ്. 53–ാം മിനിറ്റിൽ ആ ആവേശം കേരള ഫോർവേഡ് എസ്. ഗോകുലിന്റെ കിടിലനൊരു ഷോട്ടായി ഉത്തരാഖണ്ഡ് ഗോൾ പോസ്റ്റിൽ; എണ്ണം പറഞ്ഞൊരു ഗോൾ!

പ്രതിരോധ നിരയിലെ കരുത്തൻ എസ്. സന്ദീപിൽ നിന്നായിരുന്നു ആ ഗോളിന്റെ തുടക്കം. മധ്യവരയ്ക്ക് അടുത്തു വച്ച് എതിരാളിയിൽ നിന്നു പന്തു തട്ടിയെടുത്ത സന്ദീപ് ഇടതു വിങ്ങിലൂടെ കയറി പെനൽറ്റി ബോക്സിലേക്കു നൽകാനായി ശ്രമിച്ചെങ്കിലും ഉത്തരാഖണ്ഡ് പ്രതിരോധ നിരയിൽ തട്ടി മടങ്ങി. കിട്ടിയത് ബിജേഷ് ടി ബാലന്റെ കാലിൽ. ബിജേഷ് പന്തു വീണ്ടും പെനൽറ്റി ബോക്സിലേക്കു മറിച്ചു.പന്തു കിട്ടിയത് പി. ആദിലിന്. ആദിലിന്റെ പാസ് ബോക്സിന്റെ വലത്തേ മൂലയിൽ മാർക്കു ചെയ്യാതെ നിന്നിരുന്ന ഗോകുലിന്. ഗോകുലിന്റെ ഷോട്ട് ഉത്തരാഖണ്ഡ് ഗോൾകീപ്പർ വീരേന്ദ്ര പാണ്ഡെയുടെ കാലുകൾക്കു നടുവിലൂടെ പോസ്റ്റിലേക്ക്. ഫൈനലിൽ കേരളം മുന്നിൽ (1–0).

ഗോൾ വീണതോടെ ഉത്തരാഖണ്ഡ് ഉഷാറായി. കേരള ഗോൾമുഖത്തേക്കു തുടർച്ചയായ ആക്രമണങ്ങൾ. പക്ഷേ, ക്യാപ്റ്റൻ അജയ് അലക്സിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര പാറ പോലെ ഉറച്ചു നിന്നു. ഇതിനിടെ 72–ാം മിനിറ്റിൽ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി. ഫൗളിനെത്തുടർന്നുള്ള തർക്കത്തിൽ കേരളത്തിന്റെ സഫ്ഫാനു ചുവപ്പുകാർഡ്.കേരളം പത്തു പേരായതോടെ ഉത്തരാഖണ്ഡ് ആക്രമണത്തിനു മൂർച്ച കൂട്ടി. എന്നാൽ 87–ാം മിനിറ്റിൽ ഉത്തരാഖണ്ഡിന്റെ ഫോർവേഡ് ശൈലേന്ദ്ര സിങ് നേഗിക്കും കിട്ടി ചുവപ്പുകാർഡ്. ഇരുടീമിലും 10 പേർ. 9 മിനിറ്റ് അധിക സമയം അനുവദിച്ചെങ്കിലും ജയിക്കാനുള്ള കേരളത്തിന്റെ നെഞ്ചുറപ്പിനെ ഒന്നുലയ്ക്കാൻ പോലും ഉത്തരാഖണ്ഡിനു കഴിഞ്ഞില്ല.

ഇത്തവണത്തെ സന്തോഷ് ട്രോഫിയിൽ റണ്ണറപ്പായ ടീമിലെ ഒരാളെ പോലും ഉൾപ്പെടുത്താതെയാണ് കേരളം ദേശീയ ഗെയിംസിനെത്തിയത്. ടീമിൽ മുഴുവൻ യുവാക്കൾ. ആ യുവനിരയുടെ കലക്കൻ പ്രകടനമാണ് ഇന്നലെ കണ്ടത്. ദേശീയ ഗെയിംസിൽ കേരളത്തിന്റെ മൂന്നാം ഫുട്ബോൾ സ്വർണം.യുവനിരയെ പൂർണ വിശ്വാസത്തിലെടുത്ത കോച്ച് എം. ഷഫീഖ് ഹസന്റെ കളിയിലെ തന്ത്രങ്ങളുടെ കൂടി വിജയമാണ് ഈ സ്വർണം. സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സിന്റെ സഹ പരിശീലകനായിരുന്നു ഷഫീഖ്. കെ. ഷസിൻ ചന്ദ്രനായിരുന്നു അസി. കോച്ച്. ടീമിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.

You might also like

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

Top Picks for You
Top Picks for You