ബംഗളൂരു: ദുൽഖർ സൽമാൻറെ ഹീസ്റ്റ് ത്രില്ലറായ ‘ലക്കി ഭാസ്‌കറി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടിഎം മോഷണം നടത്താൻ ശ്രമിച്ച ആറംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടി. ക്യാഷ് മാനേജ്‌മെൻറ് കമ്പനിയായ സെക്യുർ വാല്യൂ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരായ പ്രതികൾ എടിഎം റീപ്ലൈനഷ്‌മെൻറിനായി പണം തട്ടിയെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്. മഹാലക്ഷ്മി ലേഔട്ട് പൊലീസ് സംഘത്തെ പിടികൂടുകയും മോഷ്ടിച്ച 52 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു.
പ്രതികളായ ശിവു, സമീർ, മനോഹർ, ഗിരീഷ്, ജഗ്ഗേഷ്, ജസ്വന്ത് എന്നിവർ ക്യാഷ് ഓഫീസർമാരായും എടിഎം മെയിൻറനൻസ് സ്റ്റാഫുകളായും പ്രധാന ചുമതലകളാണ് വഹിച്ചിരുന്നത്. എടിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നതിനുപകരം അവർ സ്വന്തം കീശകളാണ് നിറച്ചിരുന്നത്. മറ്റ് എടിഎമ്മുകളിൽ നിറയ്ക്കേണ്ടിയിരുന്ന പണവും ഈ എടിഎമ്മിൽ നിറച്ച് ഈ തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാനുള്ള ശ്രമങ്ങളും പ്രതികൾ നടത്തി.
ഇൻറേണൽ ഓഡിറ്റ് പൊരുത്തക്കേടുകളിൽ പിടിയിലാകും മുമ്പ് 43.76 ലക്ഷം രൂപ ഇത്തരത്തിൽ മോഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. രഹസ്യാന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിൽ മഹാലക്ഷ്മി ലേഔട്ട് പൊലീസ് കെംപഗൗഡ നഗറിൽ റെയ്ഡ് നടത്തിയിരുന്നു. മോഷ്ടിച്ച പണം നിറച്ച കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിൽ ആഡംബര പർച്ചേസിലൂടെയാണ് ഇവർ മോഷ്ടിച്ച പണം വെളുപ്പിച്ചതായും കണ്ടെത്തി.
കുടുംബാംഗങ്ങളുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപയും 40 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘം കൂടുതൽ എടിഎമ്മുകൾ ലക്ഷ്യമിട്ടിട്ടുണ്ടാകാമെന്ന് അധികൃതർ സംശയിക്കുന്നു, തട്ടിപ്പിൻറെ മുഴുവൻ വ്യാപ്തിയും മറ്റ് സഹായികളെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്‌കർ, തൻറെ കുടുംബം പോറ്റാൻ പാടുപെട്ട് സാമ്പത്തിക തട്ടിപ്പുകളിൽ ഏർപ്പെടാൻ തുടങ്ങുന്ന ഒരു ബാങ്കിൽ ജോലി ചെയ്യുന്ന കാഷ്യറുടെ കഥയാണ് പറയുന്നത്.