newsroom@amcainnews.com

ചോറ് ഇവിടെയും കൂറ് അവിടെയും; തൃശൂർ മേയർക്കെതിരേ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ് സുനിൽകുമാർ, എൽഡിഎഫിനും വിമർശനം

തിരുവനന്തപുരം: തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനിൽകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് മേയർ എംകെ വർഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനിൽ കുമാർ ആരോപിച്ചു. തൃശൂർ മേയർ എംകെ വർഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാൻ തീരുമാനിച്ചതാണ് പ്രശ്നമെന്നും എൽഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനിൽ കുമാർ പറഞ്ഞു.

ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എംകെ വർഗീസിനെ സന്ദർശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയർക്കെതിരെ തുറന്നടിച്ച് വിഎസ് സുനിൽ കുമാർ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിൻറെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിവെക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാൽ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. മേയറെ മാറ്റാൻ എൽഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന പരോക്ഷ വിമർശനമാണ് സുനിൽകുമാർ നടത്തിയത്.

കെ സുരേന്ദ്രൻ വഴിതെറ്റിവന്നു കേക്ക് കൊടുത്തതല്ലെന്നും അതിൽ അത്ഭുതമില്ലെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. മറ്റൊരു മേയർക്കും കെ സുരേന്ദ്രൻ കേക്ക് കൊടുത്തില്ലല്ലോ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് ഇടതുമുന്നണിയുടെ തൃശൂർ മേയറായ എംകെ വർഗീസ്. പ്രത്യേക സാഹചര്യത്തിൽ മേയർ ആക്കിയതാണ്. ഇനി ഒന്നും ചെയ്യാനില്ല. അദ്ദേഹം തുടരട്ടെയെന്നും ഇടതുമുന്നണിയുടെ ചെലവിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യരുതെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിയുമായി ആഭിമുഖ്യം പുലർത്തുന്നുവെന്ന ആരോപണത്തിൽ മേയർ സംശയ നിഴലിലാണ്. സുനിൽകുമാറും സിപിഐയും മേയറെ സംശയിക്കുമ്പോഴും ഭരണപോകുമെന്ന് ഭയന്ന് സിപിഎം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണിപ്പോൾ കെ സുരേന്ദ്രന് കേക്ക് കൊടുത്ത വിവാദം ഉണ്ടായത്.

തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. എംകെ വർഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിൻറെ സന്ദർശനം മാത്രമാണെന്നും കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ക്രിസ്തുമസ് ദിവസം തൻറെ വസതിയിൽ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിൻറെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം കെ വർഗീസിൻറെ മറുപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിവാദങ്ങളിൽ ഏർപ്പെട്ടയാളാണ് മേയർ. വാക്കുകളിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയർ നൽകിയ മറുപടി.

You might also like

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഹിസ്ബുള്ളയുമായി ബന്ധം; കനേഡിയൻ കമ്പനിക്കെതിരെ അമേരിക്കൻ ഉപരോധം

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

Top Picks for You
Top Picks for You