വാഷിംഗ്ടൺ: ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഗ്രീൻലാൻഡ് ‘വാങ്ങാനുള്ള’ ട്രംപിന്റെ വാഗ്ദാനം തമാശയല്ലെന്നും അദ്ദേഹം പറഞ്ഞു. മെഗിൻ കെല്ലി ഷോയ്ക്കിടെ ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് റൂബിയോ ആവർത്തിച്ചു. ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ സൈനിക ബലപ്രയോഗം നടത്തുന്നത് പ്രസിഡന്റ് തള്ളിക്കളഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
അർധ സ്വയംഭരണാവകാശമുള്ള ഡാനിഷ് പ്രദേശം ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ താത്പര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതൊരു തമാശയല്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല നമ്മുടെ ദേശീയ താത്പര്യത്തിലാണെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് പ്രസിഡന്റിന്റെ മുൻഗണനയിലുണ്ടെന്നും അദ്ദേഹം ആ കാര്യം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയ റൂബിയോ തന്ത്രപരമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് കൃത്യമായി ചർച്ച ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും നാല് വർഷത്തിന് ശേഷം ആർട്ടിക് മേഖലയിലെ തങ്ങളുടെ താത്പര്യം കൂടുതൽ സുരക്ഷിതമാകുമെന്ന് ഉറപ്പിക്കാമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ആർട്ടിക് മേഖല അമേരിക്ക ‘പ്രതിരോധിക്കേണ്ട’ ഒരു നിർണായക കപ്പൽ പാതയായി മാറുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ചൈന അവിടെ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാൻ ശ്രമിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ഗ്രീൻലാൻഡിൽ യു എസ് സൈന്യത്തിന് സ്ഥിരം താവളം ഉണ്ട്. അത് ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കുന്നു. ഡെൻമാർക്കിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ശ്രമം ശക്തമാക്കിയ ഗ്രീൻലാൻഡിന്റെ പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ ദ്വീപ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.