കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡൻറ് വി.ടി. സൂരജ് പറഞ്ഞു. പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് കെഎസ്‍യു നീങ്ങും. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിജിലൻസ് എസ്പിക്കും എസ്പിക്കും ഗവർണർക്കും കെഎസ്‍യു പരാതി നൽകി.
ആദ്യമായിട്ടല്ല ചോദ്യ പേപ്പർ ചോരുന്നത്. മുമ്പും ചോർന്നിട്ടുണ്ട്. എംഎസ് സൊല്യൂഷൻ പോലെയുള്ള ട്യൂഷൻ സെൻററുകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരെ പുറത്താക്കി വിജിലൻസ് അന്വേഷണം നടത്തണം. ഇത്തരം സ്ഥാപനങ്ങൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്. എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് പണം മുടക്കി ചോദ്യം ചോർത്തുകയാണെന്നും വിടി സൂരജ് ആരോപിച്ചു.
ഷുഹൈബ് വിവിധ ട്യൂഷൻ സെന്ററുകളിൽ ഇടനിലക്കാരെ വെച്ച് ചോദ്യപേപ്പർ നൽകാം എന്ന് പറഞ്ഞു പണം വാങ്ങുകയാണ്. സ്വകാര്യ ട്യൂഷൻ സെൻററുകളെയും ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുകളെയും സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. പരീക്ഷക്ക് മുമ്പായി ചോദ്യം വിശകലനം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റുഫോമുകളുടെ നടപടി നിർത്തണം. വിദ്യാഭ്യാസ വകുപ്പിലെ മേളകൾ സ്പോൺസർ ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളാണ്.
ഡിഡിഇ ഉൾപ്പെടെയുള്ളവർ മുമ്പും റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല. പരീക്ഷ റദാക്കിയില്ലെങ്കിൽ സമരത്തിലേക്ക് പോകും. എം എസ് സൊല്യൂഷനിൽ അശ്ലീല ഉള്ളടക്കം ഉണ്ടായിട്ടും അത് കണ്ടെത്താനോ, നടപടി എടുക്കാനോ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ലെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും വിടി സൂരജ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് വിജിലൻസ് എസ്‍പിക്കും ഗവർണർക്കും പരാതി നൽകിയത്.