ബെംഗളുരൂ: രണ്ടാനച്ഛൻ സംസ്ഥാന പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ. 15 ദിവസത്തിനുള്ളിൽ നടത്തിയത് നാല് വിദേശയാത്രകൾ. കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കർണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസിൽ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കർണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്.
മകളുടെ പ്രവർത്തികളുമായി തനിക്ക് ഒരു ബന്ധവുമില്ല. നാല് മാസം മുൻപ് മകൾ വിവാഹിതയായി. ഇതിന് ശേഷം ഒരിക്കൾ പോലും അവൾ കാണാൻ പോലും തയ്യാറായിട്ടില്ല. മകളുടെയോ അവരുടെ ഭർത്താവിന്റെയോ ബിസിനസുമായി ഒരു ബന്ധവുമില്ലെന്നും കർണാടക ഡിജിപി വിശദമാക്കി. നിലവിലെ സംഭവം വലിയ അപമാനവും ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദമാക്കി. നേരത്തെ തന്നെ യുവനടിയുടെ വിദേശ യാത്രകൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഡിആർഐ സംശയിച്ചിരുന്നു. അതിനാൽ തന്നെ സർവ്വ സന്നാഹങ്ങളോടെയാണ് ഡിആർഐ സംഘം യുവനടിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. 1850 പവൻ സ്വർണമാണ് യുവ നടിയിൽ നിന്ന് ഡിആർഐ പിടികൂടിയത്. 12 കോടിയിലേറെ വിലവരുന്ന സ്വർണമാണ് യുവനടി കടത്തിക്കൊണ്ട് വന്നത്.
കർണാടകയിലെ ചിക്കമംഗളൂരു സ്വദേശിനിയായ രന്യ എൻജിനിയറിംഗ് ബിരുദധാരിയാണ്. അടിക്കടിയുള്ള ഗൾഫ് യാത്രകളാണ് നടിയെ ഡിആർഐയുടെ റഡാറിലാക്കിയത്. ഇതിനുപുറമേ തിങ്കളാഴ്ച ലഭിച്ച രഹസ്യവിവരവും നിർണായകമായി. തുടർന്നാണ് ദുബായിൽനിന്നെത്തിയ നടിയെ സ്വർണവുമായി ഡി.ആർ.ഐ. സംഘം കൈയോടെ പിടികൂടിയത്. ഐപിഎസ് ഉദ്യോഗസ്ഥർ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ഗ്രീൻ ചാനലിലൂടെയാണ് രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുമൂലം ഇവരെ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സർക്കാർ വാഹനത്തിലാണ് ഇവർ പോയിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് രണ്ടുപെൺമക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളിൽ ഒരാളാണ് രന്യ റാവു. 2014-ലാണ് രന്യ റാവു കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. നിലവിൽ കർണാടക പൊലീസ് ഹൌസിംഗ് കോർപ്പറേഷന്റെ ഡിജിപി പദവിയാണ് കെ രാമചന്ദ്ര റാവു വഹിക്കുന്നത്.